Sep 19, 2012

ഒരു പ്രണയം..!



അവളെ ദൂരെക്കാണുമ്പോള്‍ എപ്പോഴും കൂടിയ നെഞ്ചിടിപ്പുകള്‍ ആയിരുന്നു എനിക്കു പ്രണയം.. പിന്നെയെപ്പൊഴും അദൃശ്യ സാന്നിദ്ധ്യമായി കൂടെയവള്‍ . ചിലപ്പോഴൊക്കെ ഒരു മാത്ര എന്നിലുടക്കി നിന്ന ആ കണ്ണുകള്‍.. അതിലും വലിയ ഒരു സൗഭ്യാഗ്യം വേറെ ഇല്ലെന്നു കരുതി.. അവളുടെ കവിളില്‍ ഒഴുകി ഇറങ്ങിയ വിയര്‍പ്പുതുള്ളികള്‍ , അശാന്തമായി ചലിച്ചിരുന്ന കണ്ണിണകള്‍ , പരസ്പരം കൊരുത്ത കൈവിരല്‍ തുമ്പുകള്‍ , പ്രണയം തടഞ്ഞു നിന്നത് ഇതിലോക്കെയോ..! 
അവന്‍, എന്റെ ദൂതന്‍ പറഞ്ഞു.. ഞാന്‍ അവള്‍ക്കു കൊടുത്തയച്ച ലോലാക്കും അവള്‍ ദൂരേക്ക്‌ കളഞ്ഞെന്ന്.. പിന്നീട്, അല്‍പനേരം ഞാന്‍ അത് തിരഞ്ഞെങ്കിലും കിട്ടിയത് ഇന്നലെ നല്‍കിയ, വാടിപ്പോയ മുല്ലമാലയാണ്...!
അവസാനം കാണുമ്പോഴും എന്റെ നെഞ്ചിടിപ്പുകള്‍ കൂട്ടി അവള്‍ നടന്നു വന്നു.. ഒരു നോട്ടം എനിക്കു നല്‍കി സാധാരണമാം വിധം പോവുകയും ചെയ്തു.. പിന്നീടെപ്പൊഴോ, ഒരിക്കല്‍ ഞാന്‍ നല്‍കിയ ചുരിദാറും ലോലാക്കും അണിഞ്ഞ് അവള്‍ മറ്റൊരുവനോടൊപ്പം പോവുന്നത് കണ്ടു.. അന്ന്.. ഒരു പക്ഷേ ആദ്യമായി.. എന്റെ നെഞ്ചിടിപ്പുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു...!

(21/04/09)

Jun 26, 2009

സര്‍ക്കാര്‍ മാലാഖമാര്‍



കറുപ്പു ചൂടിയ ശീതനിശീഥിനി
തുളച്ചു വീഴുന്ന മെര്‍ക്കുറി വെളിച്ചം
ഇരുട്ടു കയറുന്ന മിഴികളുമായ് അന്ന്
വന്നിറങ്ങുന്നു ഞാന്‍ നഗരമധ്യത്തിലായ്..

വീടുദൂരം ക്ഷണത്തില്‍ കഴിക്കുവാന്‍
ചെന്ന് മുട്ടി വിളിച്ചൊരു ഡ്രൈവറോ, ചൊല്ലി
ഓട്ടോ വരുന്നില്ലയാ വഴിക്ക് എന്ന്
ശാന്തമായ്‌ മൂടും മിഴികളും..

ഇന്നോളം ഊര്‍ജം ചോരാത്ത പാദങ്ങള്‍
അന്നും ഓതി, നടന്നിടാം വീട്ടിലേക്ക്‌
എത്തുവാന്‍ ഇത്ര ദൂരമേയുള്ളൂ നീ
ശക്തമായി മാറ്റി വെച്ചിടൂ ഞങ്ങളെ..

കാതമല്‍പം നടന്നു നീങ്ങിടവേ
കൂരിരുള്‍ മൂടിയ പാതയോരങ്ങളില്‍
കൂട്ടിനെത്തിയ കൂര്‍ത്ത നിശ്ശബ്ദത
കൊണ്ടു കീറി, ഭയപ്പെട്ടു മാനസം..

ഏകാന്തത ഏറി നിന്നിടും യാത്രയില്‍
കൂട്ടിനെത്തുമോ മാടനും മറുതയും
യാതനകള്‍ ഉറക്കെ പറഞ്ഞിടില്‍
പാലവിട്ട് പറന്നെത്തുമോ യക്ഷികള്‍..

എന്റെ ചിന്തകള്‍ വ്യത്യസ്തമാകവേ
പുഞ്ചിരിച്ചങ്ങു ദൂരെ നോക്കീടവേ
നെറ്റിയില്‍ നിറം ചോപ്പിച്ചു മിന്നുന്ന
വെട്ടമേറി അടുത്തെത്തി വാഹനം..

ദേഹം ഒട്ടി നിറുത്തി പൊടുന്നനെ
ചാരെയെത്തീ കാക്കിയില്‍ ചാലിച്ച
കട്ടിവസ്ത്രം പൊതിഞ്ഞ രണ്ടാളുകള്‍
കേരള സര്‍ക്കാരിന്റെ കാവല്‍ മാലാഖമാര്‍..

കട്ടി ചോരാതെ ചൊല്ലിടുന്നതോ, കര്‍ണം
പൊത്തിടും പോല്‍ പുലഭ്യ സ്വരങ്ങളും
ഞെട്ടിയെന്തോ ചൊല്ലാന്‍ ശ്രമിക്കവേ
തള്ളി എന്നെയും ജീപ്പിന്റെ ഉള്ളിലായ്‌..

കട്ടി കൂടിയോരീ നിശ ഭേദിച്ച്
സഞ്ചരിക്കുവോര്‍ ഞങ്ങളും പ്രേതങ്ങളും
മൂന്നാമതായ് വേണ്ടൊരാളെന്നു
ആഞ്ഞു ചൊല്ലി വലിച്ചൂ സിഗരെട്ടവര്‍..

അല്പം അടുത്തുള്ള കാവല്‍ നിലയത്തില്‍
എത്തി എന്നെയും തള്ളി അവിടേക്ക്
പിറ്റേന്ന് പകലാകുവോളം ആ മൂലയ്ക്ക്
സ്വസ്ഥമായിട്ടിരിക്കുവാന്‍ കല്പന..

നീണ്ടുനിന്ന നിശ്ശബ്ദത ഭേദിച്ച്
ചാരെയെതോ യക്ഷിതന്‍ പുഞ്ചിരി
നീരു തങ്ങിയ കണ്ണുതുടച്ചു ഞാന്‍
കൂടെയാരെന്നറിയാന്‍ പരതവേ
ദൂരെയുള്ളൊരു ലോക്കപ്പിനുള്ളിലോ
സ്വവര്‍ഗഭോഗിയാം ചാത്തന്‍ ചിരിക്കുന്നു..!


(26/06/09)