Jun 26, 2009

സര്‍ക്കാര്‍ മാലാഖമാര്‍



കറുപ്പു ചൂടിയ ശീതനിശീഥിനി
തുളച്ചു വീഴുന്ന മെര്‍ക്കുറി വെളിച്ചം
ഇരുട്ടു കയറുന്ന മിഴികളുമായ് അന്ന്
വന്നിറങ്ങുന്നു ഞാന്‍ നഗരമധ്യത്തിലായ്..

വീടുദൂരം ക്ഷണത്തില്‍ കഴിക്കുവാന്‍
ചെന്ന് മുട്ടി വിളിച്ചൊരു ഡ്രൈവറോ, ചൊല്ലി
ഓട്ടോ വരുന്നില്ലയാ വഴിക്ക് എന്ന്
ശാന്തമായ്‌ മൂടും മിഴികളും..

ഇന്നോളം ഊര്‍ജം ചോരാത്ത പാദങ്ങള്‍
അന്നും ഓതി, നടന്നിടാം വീട്ടിലേക്ക്‌
എത്തുവാന്‍ ഇത്ര ദൂരമേയുള്ളൂ നീ
ശക്തമായി മാറ്റി വെച്ചിടൂ ഞങ്ങളെ..

കാതമല്‍പം നടന്നു നീങ്ങിടവേ
കൂരിരുള്‍ മൂടിയ പാതയോരങ്ങളില്‍
കൂട്ടിനെത്തിയ കൂര്‍ത്ത നിശ്ശബ്ദത
കൊണ്ടു കീറി, ഭയപ്പെട്ടു മാനസം..

ഏകാന്തത ഏറി നിന്നിടും യാത്രയില്‍
കൂട്ടിനെത്തുമോ മാടനും മറുതയും
യാതനകള്‍ ഉറക്കെ പറഞ്ഞിടില്‍
പാലവിട്ട് പറന്നെത്തുമോ യക്ഷികള്‍..

എന്റെ ചിന്തകള്‍ വ്യത്യസ്തമാകവേ
പുഞ്ചിരിച്ചങ്ങു ദൂരെ നോക്കീടവേ
നെറ്റിയില്‍ നിറം ചോപ്പിച്ചു മിന്നുന്ന
വെട്ടമേറി അടുത്തെത്തി വാഹനം..

ദേഹം ഒട്ടി നിറുത്തി പൊടുന്നനെ
ചാരെയെത്തീ കാക്കിയില്‍ ചാലിച്ച
കട്ടിവസ്ത്രം പൊതിഞ്ഞ രണ്ടാളുകള്‍
കേരള സര്‍ക്കാരിന്റെ കാവല്‍ മാലാഖമാര്‍..

കട്ടി ചോരാതെ ചൊല്ലിടുന്നതോ, കര്‍ണം
പൊത്തിടും പോല്‍ പുലഭ്യ സ്വരങ്ങളും
ഞെട്ടിയെന്തോ ചൊല്ലാന്‍ ശ്രമിക്കവേ
തള്ളി എന്നെയും ജീപ്പിന്റെ ഉള്ളിലായ്‌..

കട്ടി കൂടിയോരീ നിശ ഭേദിച്ച്
സഞ്ചരിക്കുവോര്‍ ഞങ്ങളും പ്രേതങ്ങളും
മൂന്നാമതായ് വേണ്ടൊരാളെന്നു
ആഞ്ഞു ചൊല്ലി വലിച്ചൂ സിഗരെട്ടവര്‍..

അല്പം അടുത്തുള്ള കാവല്‍ നിലയത്തില്‍
എത്തി എന്നെയും തള്ളി അവിടേക്ക്
പിറ്റേന്ന് പകലാകുവോളം ആ മൂലയ്ക്ക്
സ്വസ്ഥമായിട്ടിരിക്കുവാന്‍ കല്പന..

നീണ്ടുനിന്ന നിശ്ശബ്ദത ഭേദിച്ച്
ചാരെയെതോ യക്ഷിതന്‍ പുഞ്ചിരി
നീരു തങ്ങിയ കണ്ണുതുടച്ചു ഞാന്‍
കൂടെയാരെന്നറിയാന്‍ പരതവേ
ദൂരെയുള്ളൊരു ലോക്കപ്പിനുള്ളിലോ
സ്വവര്‍ഗഭോഗിയാം ചാത്തന്‍ ചിരിക്കുന്നു..!


(26/06/09)

Jun 6, 2009

മരണത്തിലേക്ക് മാത്രം..!



ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ അലഞ്ഞ കടത്തിണ്ണയില്‍ വിശപ്പിനു നിത്യവും കൂട്ടുനിന്നവര്‍... വ്യഭിചാരം നല്‍കിയ ശൈശവക്കൂട്ടത്തിനു മാതൃത്തം രസിച്ചു മുലകൊടുക്കുന്നവര്‍.. ഇരുട്ടിന്റെ ശക്തിയില്‍ മയങ്ങും മിഴികളില്‍ ഇരതേടി അലയുന്ന തെരുവ് നായ്ക്കള്‍.. ഇവിയൊക്കെ ഞെട്ടുന്ന പോലൊരു മിന്നല്‍ വീണ് ആകാശഭൂതങ്ങള്‍ പുഞ്ചിരിച്ചു.. ആ ഞൊടി വെട്ടത്തില്‍ അല്പം ദൂരെയായ്‌ പരിചയമില്ലാത്ത വൃദ്ധരൂപം.. ദേഹത്ത് പൊഴിയുന്ന മഴത്തുള്ളികള്‍ കൈകളാല്‍ ധൃതിയില്‍ തുടച്ചുമാറ്റി.. സ്വന്തം ഒളിക്കുവാന്‍ ഏതു കടത്തിണ്ണ എന്ന പരിഭ്രമം വിടരുന്ന കണ്ണുകള്‍.. നാടോടിക്കൂട്ടങ്ങള്‍ കയ്യോങ്ങി ചൊല്ലിയ പുലഭ്യങ്ങള്‍ കേട്ട് കലങ്ങിയേക്കാം.. ഒറ്റയാനായതും, ഒറ്റപ്പെടലുകള്‍ നല്‍കിയ കാലപ്രവാഹവും, ഓര്‍ത്തുപോയ്‌ ഒഴുകിയ കണ്ണുനീര്‍ചാലിന്റെ ഉടയോന്‍.. മരണത്തിലേക്ക് മാത്രം ജീവിക്കുന്നവന്‍..
മണ്ണില്‍ കുത്തിചിതറിയ മഴത്തുള്ളികള്‍.. തെങ്ങിന്റെ തലയരിഞ്ഞു ചിരിച്ച മിന്നല്‍പിണറുകള്‍.. രാത്രിക്ക് കനംകൂട്ടി ചിലച്ച ചീവിടും തവളയും.. പിന്നെപ്പോഴോ അവസാന മഴത്തുള്ളിയുടെ നിശബ്ദ സംഗീതം..പിറ്റേന്ന് പുലരിയില്‍ കടമുറികള്‍ക്ക് അകലെ, കളകേറി മൂടിയ വയലിന്റെ ഓരത്ത്‌, നീളന്‍ മുടിയും മണ്ണും തറയില്‍ കുതിര്‍ന്ന് ഒട്ടിയ ദേഹം.. ചലനം നിലച്ച കണ്ണുകളുടെ ആഴം അളന്ന് ഉറുമ്പിന്‍ പറ്റങ്ങള്‍.. മഴയില്‍ കുതിര്‍ന്ന വസ്ത്രങ്ങളില്‍ തെരുവുനായ്ക്കളുടെ പല്ലിന്റെ മൂര്‍ച്ച.. വളര്‍ന്നു പടര്‍ന്ന കളകള്‍ക്ക് കൂട്ടായി ആ രൂപം നിശ്ചലമായി കിടന്നു.. ആരെയും ദുഖിപ്പിക്കാതെ.. ഒരു കണ്ണും ഈറനാക്കാതെ.. മരണത്തിലേക്ക് മാത്രം ജീവിച്ചവന്‍..!

(05/06/09)


May 22, 2009

കല്ലെറിഞ്ഞിട്ട ചക്രവാളങ്ങള്‍



അവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ട് പറഞ്ഞു, അകലെ; 
താഴേക്കു വീണു കിടക്കുന്ന ചക്രവാളങ്ങള്‍ 
താന്‍ കല്ലെറിഞ്ഞ് ഇട്ടതാണ് എന്ന്.. 
അകത്തേക്ക് വലിഞ്ഞ നാവും  
പോഴിഞ്ഞതില്‍ ബാക്കിയായ പല്ലുമായി  
അവന്‍ അലറി ചിരിച്ചു... 
കയ്യില്‍ ഉണങ്ങി വളഞ്ഞ കമ്പും 
തോളില്‍ മുഷിഞ്ഞ ഭാണ്ടവും... 
വഴിയിലെ കല്ലുകളില്‍ ആഞ്ഞു തട്ടി 
ചോരപോടിഞ്ഞ കാലുകള്‍ 
വലതു കയ്യില്‍ തഴമ്പ് പൊട്ടിയ വൃണം 
വീണ്ടും ചക്രവാളങ്ങള്‍ ചൂണ്ടി അവന്‍ പറഞ്ഞു 
അത് താന്‍ എറിഞ്ഞിട്ടതാണ് എന്ന്... 
തെരുവ് നായ്ക്കളെ വകഞ്ഞ് മാറ്റി 
അവന്‍ നേടിയ വാഴയില 
കുഴഞ്ഞു പറ്റിയ അവശിഷ്ടങ്ങളില്‍ 
ഒഴുകി ഇറങ്ങിയ ഉമിനീര്‍ തുള്ളികള്‍... 
ദയനീയത പരുവപ്പെടുത്തിയ നോട്ടങ്ങളെ കണ്ട്  
വികൃതമായി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു 
ചക്രവാളങ്ങള്‍ താന്‍ എറിഞ്ഞിട്ടതാണ് എന്ന്... 
തോളിലേക്ക് വളര്‍ന്നു വികൃതമായ 
ചെമ്പന്‍മുടി ചുരുളുകളില്‍ 
വിശ്രമത്തില്‍ പറ്റിയ കരിയിലബാക്കി... 
മുടിക്കെട്ട്‌ വിടര്‍ത്തിയ കൈവിരല്‍ തുമ്പില്‍ 
കറുത്ത കീടങ്ങള്‍ ഓടിമറയുന്നു 
പൊരുത്തക്കേടുകള്‍ പതിഞ്ഞ് 
ഒട്ടിയ നെഞ്ചിലെ രോമങ്ങളില്‍ 
പകുതി വറ്റിയ സ്പന്ദന താളങ്ങള്‍... 
അകലേക്ക് കൈചൂണ്ടി വീണ്ടും 
എറിഞ്ഞിട്ട ചക്രവാളങ്ങളെ പറ്റി പറയവേ 
പെട്ടെന്ന് മുഖത്ത് വീണൂ, ചോര ചീന്തി 
സമൂഹത്തിന്റെ പ്രതികരണങ്ങള്‍... 
ആര്‍ദ്രത വറ്റാത്ത കണ്ണുകള്‍ പലരെയും 
മാറിനോക്കി, തെറ്റെന്തെന്ന് അറിയാന്‍ 
പിന്നെ ചിരിച്ചു.. ആര്‍ത്ത്.. അലറി... വികൃതമായി 
എന്നിട്ട്, അവന്‍ കല്ലെറിഞ്ഞിട്ട 
താഴേക്കു വീണുകിടന്ന 
ചക്രവാളങ്ങളിലേക്ക് നടന്നുപോയി..!

(22/05/09)

May 17, 2009

സ്വര്‍ഗത്തില്‍



പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ നമുക്ക് സ്വര്‍ഗം എന്ന് വിളിക്കാം.. പാറകളില്‍ തട്ടി പാടി വരുന്ന തണുത്ത അരുവിയിലെ വെള്ളം തെറ്റി അവള്‍ മുഖത്ത് ഒഴിക്കുമ്പോള്‍.. ആര്‍ദ്രമായ മുഖത്തെ കുളിരണിയിച്ച് ഒരു ചെറിയ കാറ്റ് കടന്നു പോവുമ്പോള്‍.. ഹൃദയ സ്പന്ദനങ്ങളുടെ വേഗം കൂട്ടി അവളുടെ വാക്കുകള്‍ ചെവിയില്‍ തട്ടി കയറുമ്പോള്‍.. അവളുടെ മുടിയിഴകള്‍ പറത്തിയ കാറ്റിനെ നന്ദിയോടെ സ്മരിച്ച് വിരലുകള്‍ കൊണ്ട് അത് ഒതുക്കി വെക്കുമ്പോള്‍.. ചെറിയ പിണക്കത്തില്‍ മാറിയോരാ മുഖത്ത് നോക്കി സ്നേഹത്തോടെ കളിയാക്കുമ്പോള്‍.. അപ്പോഴൊക്കെ നമ്മള്‍ സ്വര്‍ഗത്തില്‍ ആണെന്ന് പറയാം... 
വിഷാദത്തില്‍ മൂടിയ മുഖവുമായി അവള്‍ യാത്രയാവുമ്പോള്‍.. കൈകളില്‍ നിന്നും ഉതിര്‍ന്നു പോയ കൈകള്‍ കാട്ടി അവള്‍ ദൂരേക്ക്‌ മായുമ്പോള്‍.. വീണ്ടും ഓര്‍മകളുടെ ചെപ്പ് തുറന്ന് നീറുന്ന വേദനയുടെ മുത്തുകള്‍ എണ്ണി, എകാന്തതക്ക്‌ കൂട്ടിരിക്കുമ്പോള്‍.. നെഞ്ചകം വിങ്ങുന്ന വിഷാദത്തിന്റെ നൊമ്പരം അറിഞ്ഞ് കണ്പീലികള്‍ ഈറനണിയുമ്പോള്‍.. അപ്പോഴൊക്കെ നമ്മള്‍ സ്വര്‍ഗത്തില്‍ നിന്ന് യാത്രയാവുകയാണ്...!

(23/02/2004)

May 7, 2009

പാതിവ്രത്യം..!


ആര്‍ദ്രമാവാത്ത വികാരസിരകള്‍ പുത്രദുഖത്തിന്റെ കണ്ണുനീരില്‍ നനച്ച് അശാന്തമായ വിവാഹജീവിതം നയിക്കുന്നവള്‍.. പ്രതീക്ഷയുടെ കോശങ്ങളില്‍ വളര്‍ച്ചയുടെ ബീജങ്ങളെയ്യാതെ നിര്‍വികാരനായി നിലനില്‍ക്കുന്ന ഭര്‍തൃരൂപത്തിനൊപ്പം വര്‍ഷങ്ങളായി കഴിയുന്നവള്‍.. പതിക്കൊപ്പം ശയിക്കുമ്പോഴും, ഏകാന്തത തിങ്ങിയ രാത്രികളില്‍ ജനല്പാളികള്‍ക്ക് അപ്പുറം നിലാവെളിച്ചത്തില്‍ നീലിച്ച മരച്ചില്ലകള്‍ക്ക് അരികില്‍ പലപ്പോഴും, മറന്നിട്ടും മറയാത്ത രൂപമായി അവനെ കാണാറുണ്ട്... അവന്‍.., പ്രണയത്തിന്...വികാരങ്ങള്‍ക്ക്..പല വ്യതിയാനങ്ങള്‍ ഉണ്ടെന്നു മനസിലാക്കിതന്നവന്‍.. ജീവിതത്തിനു നിറങ്ങള്‍ ഉണ്ടെന്നും ശരീരത്തിന് പുഷ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞുതന്നവന്‍.. എന്റെ ഇടനെഞ്ചില്‍ കോരിയിട്ട കനലുകള്‍ ചുംബനത്താല്‍ തണുപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിഷാദത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞവന്‍..ആ കനലുകള്‍ ഇന്ന് ആഗ്രഹത്തിന്റെ ചിറകുവച്ച ശലഭങ്ങളായും പ്രതീക്ഷയുടെ മുളപൊട്ടിയ തളിരുകളായും മനസ്സില്‍ തന്നെ തുടരുന്നു..
നിലാവിന്റെ കള്ളനോട്ടങ്ങളെ വര്‍ഷമേഘങ്ങള്‍ മറയ്ക്കുന്ന ഒരു രാത്രിയില്‍, നേര്‍ത്ത കുളിര്‍കാറ്റില്‍ അലിഞ്ഞ് അവന്‍ വരും.. മരവിച്ചുപോയ വികാരസിരകളില്‍ ഒരു കുളിര്‍മഴയായി അവന്‍ പെയ്തിറങ്ങും.. മാതൃമോഹങ്ങളുടെ നീര്‍ത്തടങ്ങളിലേക്ക് ആദ്യമായി ഒരു ഉറവപൊട്ടും.. നിറവയറും തെളിഞ്ഞ മനസുമായി ദിവസങ്ങള്‍ എന്നെ ഒരു മാതൃത്തത്തിലേക്ക് കൊണ്ട്പോവും.. പലദിവസങ്ങളിലും ഇത്തരം സ്വപ്നങ്ങളുമായി, നിലാവുമായുമ്പോള്‍ എപ്പോഴോ ഞാന്‍ നിദ്രയിലേക്ക് മടങ്ങും.. പ്രഭാതത്തില്‍ ആലസ്യമില്ലാതെ ഭര്‍ത്താവിനു മുന്‍പേ ഉണരുകയും ചെയ്യും.. തീര്‍ത്തും പതിവ്രതയായി തന്നെ..!

(05/05/09)



Mar 28, 2009

ചില പക്ഷികള്‍ ; ചിലയ്ക്കാത്തവര്‍



ഒരു മരുതി മാത്രം മറിഞ്ഞു വീണില്ലൊരു  
കുത്തൊഴുക്കിപ്പോയ പ്രളയത്തിലന്നും  
ഒരു മതമായെത്ര പക്ഷികള്‍  
കുളിരുമായന്ന് അടിഞ്ഞതിന്‍ ചില്ലയില്‍..  

ചിലത് ചിക്കിചികഞ്ഞു കുതിര്‍ന്നോരാ  
ചിറകു വീശി പറക്കാന്‍ ശ്രമിക്കവേ 
ഇടറിയെങ്കിലും ചാഞ്ചാടി നിന്നൊരാ 
ചെറിയ ചില്ലകള്‍ താങ്ങായി നിന്നതും..  

ഇനിയുമെത്രയോ സായന്തനങ്ങളില്‍  
ശ്രുതി പകര്‍ന്നു നിറഞ്ഞൊരാ പക്ഷികള്‍ 
പുലരിയില്‍ കൊക്കുരുമ്മി ചിരിച്ചു 
പകമറന്നു പറന്നെത്ര പകലുകള്‍..  

ചിന്തയില്‍ വിഷം ചാലിച്ചു നീട്ടിയ 
വ്രണിത ഭോജ്യം കൊത്തിപ്പെറുക്കിയും  
കലുഷ മാനസം പേറി പറന്നിടും 
വിഭല യാത്രയില്‍ പരസ്പരം കൊത്തിയും
മരണ ഭൂവില്‍ പതിച്ചെത്ര ജീവന്റെ 
ചിറകരിഞ്ഞു ചിലച്ചു ചീവീടുകള്‍..  

ചലിത കാലം തിരിഞ്ഞു തിരക്കവെ 
ചിരി ചിരട്ടക്കരി പോലെ തുപ്പി നീ 
പകയുറഞ്ഞ് ഊര്‍ജമായ് ജ്വലിച്ചു 
പകുതി വാടിയോരിലകളില്‍ തങ്ങിയ 
പൊടി നുണഞ്ഞൊരു പ്രാണിയെക്കണ്ടുവോ...!

(25/03/09)


Mar 6, 2009

ഇനി എന്താണ് ബാക്കി..!


നിന്റെ മുടിയിഴ തലോടിയ വിരലിന്റെ 
ആത്മാവിലൂറിയ കാച്ചെണ്ണതന്‍ സുഗന്ധമാണിന്നെന്റെ 
മേനികുതിര്‍ക്കുന്ന നിനവുകള്‍
ഗന്ധമാണതിന് ഏതോ ദുര്‍ഗന്ധമാണ്.. ആരോ 
കരള്‍ചൂഴ്ന്നെടുത്ത് എന്റെ മുന്നിലെക്കൊരു 
പിടയും കളിക്കോപ്പുപോലെ കാട്ടീടവേ..
നീറും നിണത്തിന്റെ ചുറ്റുപാടില്‍ കപടമേതോ 
നിറത്തിന്റെ മുഖപടം ചാലിച്ച കൈത്തടം..  

ഓര്‍മ്മയുണ്ടോ.. നിന്റെ അനുരാഗ വിരഹവും പേറി 
സായംകാലവിശുദ്ധി കണ്ടൊരു സൂര്യന്റെ യാത്രയില്‍ മനംനൊന്ത് 
നീയുമായ് കടല്‍ കണ്ടന്നു ഇരുന്നൊരു സന്ധ്യകള്‍.. 
അന്നേരവും നിന്റെ ചുരുള്‍മുടി ഇഴകളെ 
കാറ്റ് പാറിച്ചതെന്റെ നിറയുന്ന കണ്കളെ മൂടിയതും.. 
പ്രണയിച്ചിരുന്നു ഞാന്‍ പ്രേയസീ..
നിന്റെ ചെറുമിഴിക്കോണിനെ, ചുവന്ന കര്‍ണങ്ങളെ, 
ഇടറുന്ന അധരത്തെ, വിറയാര്‍ന്ന കൈകളെ, 
വാടിയ മേനിയെ, അതിനുള്ളില്‍ നിറയും 
ചുടു നിണത്തിന്റെ സ്പന്ദനത്തെ..

നീയാണ് ഗുരുവെന്നതറിയുന്നു ഞാന്‍.. 
ശിഥിലമീ ജീവിതയാത്രയില്‍ ചൊല്ലിയ വാക്കുകള്‍.. 
ഇരുളാക്കുവാനും പകലാക്കുവാനും കഴിയുന്ന വാക്കുകള്‍ 
ലകഷ്യങ്ങളൊക്കെ തിരിക്കുന്ന സത്യങ്ങള്‍ 
ലക്ഷണമില്ലാതെ മേനിതുരന്നതിന്‍ ഉത്തരതിണ്ണയില്‍ 
പെരുകും പുഴുക്കളായ് ജീവന്റെസ്പന്ദനം കാര്‍ന്നുതിന്നൊരു 
ജൈവവേതാളമായ് എന്നെ മാറ്റിയ വാക്കുകള്‍..
ഒരു വെറ്റിലക്കീറില്‍ അടയ്ക്ക പൊതിഞ്ഞു 
ഞാനര്‍പ്പിക്കട്ടെ നിന്റെ നിഗൂഡശൂന്യമാം പാദത്തില്‍.. 

നിത്യമാം കൂരിരുള്‍ കേറിയ ഹൃത്തടം നോവിച്ച 
നൊമ്പരമായ് ആത്മസത്യങ്ങള്‍ വിരിയുന്ന തൊട്ടാവാടിയായ് 
എന്കരമേല്‍ക്കവേ വാടിയിരുന്നു നിന്‍മേനി..

ഇനി എന്താണ് ബാക്കി.. ചിതലരിച്ചാകാരം
ഒക്കെ കരിമ്പായല്‍ മൂടിയോരുള്‍ത്തടം 
ഒരു നിണത്തുള്ളിയില്‍ ജീവന്റെ സ്പന്ദനം
ഓര്‍മതന്‍ ചെപ്പിലെ ചീയുംവികാരങ്ങള്‍..

നിദ്രയില്‍ നിഴലിച്ച നിന്മുഖമൊരു കൊച്ചുപുഞ്ചിരി 
പോഴിച്ചതില്‍ അല്പമായ് കണ്ടൊരാ പല്ലുകള്‍ 
തൂവിയ രക്തവര്‍ണത്തിന്റെ നിത്യസത്യങ്ങളെ 
കരുതാലോടരുമയായ് വരച്ചീടവേ..
തെളിയുന്ന ചിത്രത്തില്‍ ഉത്തരമുണ്ട്; അര്‍ത്ഥമുണ്ട് 
ആകാശവും ഭൂമിയും സത്യമെന്നറിയുവാന്‍ പഴുതുണ്ട്
ഇനിയും ഞാന്‍ നടക്കട്ടെ.. കാണുന്ന പാതയില്‍.. 
കണ്ണുകള്‍ ഇരുളുവോളം.. പാദങ്ങള്‍ തളരുവോളം..!

(9/11/05)


Feb 24, 2009

ചപലം; മോഹങ്ങള്‍



ആ കാലമെങ്ങോ കടന്നുപോയി 
നിനവിന്‍റെ നീര്‍ച്ചാലു മാഞ്ഞുപോയി 
സ്വപ്‌നങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്തോരെന്‍  
ചെമ്പകത്തൈ വാടി വീണുപോയി..  

ഓര്‍മകളൊക്കെ കൊഴിഞ്ഞു പോയി 
ആത്മാവും ഏകാന്തമായി മാറി 
കാലം ഏല്‍പിച്ച ദുഖമാം ഭാണ്ടവുമായ്‌ 
യാത്ര പോവുന്നോരേകാകി ആണിന്നുഞാന്‍..  

എവിടെയെന്‍ ചപലമാം മോഹങ്ങള്‍; ഇവിടെയീ  
രണഭൂവില്‍ എന്നെയും എത്തിച്ച സത്യങ്ങള്‍ 
അവപരതി ഞാനെന്‍റെ അന്തരാളങ്ങളില്‍  
അവപരതി ഞാനെന്‍റെ ആത്മാവിനുള്ളിലും..  

ഒടുവില്‍ ഞാന്‍ കണ്ടങ്ങു ദൂരെ; മഴക്കാറു 
മൂടിയോരാകാശസീമതന്‍ അരികിലായ് 
ആ ചപലമോഹങ്ങള്‍; പോവുന്നു വീണ്ടുമൊരു 
പുത്തന്‍ പ്രഭാതവും ഹൃദയവും മോഹിച്ച്...!

(14/03/05)

Feb 16, 2009

ഒരു കുറ്റകൃത്യം..!


ചലിക്കാന്‍ കൊതിക്കുന്ന കൈകളും ആവിഷ്കരിക്കാന്‍ കൊതിക്കുന്ന മനസും മഷി നിറയ്ക്കപ്പെട്ട പേനയുമാണ്‌ ഈ കുറ്റകൃത്യത്തിന്റെ കാരണക്കാര്‍. പ്രകടമായ ചാപല്യങ്ങളില്‍ സ്വയം ഹോമിക്കപ്പെടുന്ന ആഗ്രഹങ്ങള്‍ നിര്‍വികാരമാക്കിയ മോഹങ്ങളുടെ വേലിയേറ്റങ്ങള്‍ കണ്ട് ഞാനിരുന്ന കടല്‍ത്തീരം മൂടിപ്പോയ തിരകള്‍ എന്തുകൊണ്ട് എന്നെ ഒഴുക്കി കളഞ്ഞില്ല.. പ്രപഞ്ചത്തിന്റെ സൗന്ദര്യത്തില്‍ ഞാന്‍ കണ്ട ദയാദാക്ഷിണ്യങ്ങളില്‍ നിറഞ്ഞു തൂവിയ എന്റെ കണ്ണുനീരിന്റെ ചൂടിന് എന്തുകൊണ്ട് എന്നെ ഉരുക്കി കളയാന്‍ കഴിഞ്ഞില്ല.. ശുഭാപ്തി വിശ്വാസമില്ലാതെ ഞാന്‍ വെച്ച ചുവടുകളില്‍ തട്ടി മാറിയ എന്റെ പാദങ്ങള്‍ എന്തുകൊണ്ട് എന്നെയൊരു ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടില്ല.. എനിക്കു പാട്ട് പാടിയ കിളികളെ വിരട്ടിയോടിച്ച കഴുകന്‍, രൂക്ഷതയോടെ നോക്കിയ എന്റെ കണ്ണുകള്‍ എന്തുകൊണ്ട് ചൂഴ്ന്നെടുത്തില്ല.. മിനക്കെട്ടു ഞാന്‍ നേടിയ എന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കളിക്കോപ്പുകള്‍ ഞാനൊരു കൊച്ചു കുട്ടിക്ക് കളിയ്ക്കാന്‍ കൊടുക്കട്ടെ.. തീരത്തടിഞ്ഞ ചെളിമണ്ണില്‍ പുതഞ്ഞു പോയ എന്റെ മോഹത്തിന്റെ നങ്കൂരം ഞാന്‍ കടലിലേക്ക്‌ വലിച്ചെറിയട്ടെ.. ഓര്‍മകളുടെ പളുങ്ക് പാത്രങ്ങളില്‍ വെള്ളം പകര്‍ന്നു ഞാന്‍ വളര്‍ത്തിയ പനിനീര്‍ ചെടികളിലെ പൂക്കളില്‍ പറ്റുന്ന ചിത്രശലഭങ്ങളെ  ഇനിയെങ്കിലും പറത്തിക്കളയാതിരിക്കട്ടെ.. നൈമിഷികമായി ജീവിതത്തില്‍ നിറയ്ക്കാന്‍ കൊതിച്ച ഒരുപാട് മോഹങ്ങളെ വഴിയിലുപേക്ഷിച്ച്  ഞാനെന്റെ യാത്ര തുടരട്ടെ.. എന്റെ കൈകള്‍ സ്വതന്ത്രമാണ്, മനസും.. കാലടികള്‍ തളരുന്നിടത്തു കിടന്നുറങ്ങി, എന്നെ കണ്ടു ചിരിക്കുന്നവര്‍ക്ക് മുഖം കൊടുക്കാതെ, സൂര്യന്റെ പ്രകാശം ഭക്ഷിച്ച്‌ എത്ര ദൂരം എനിക്കു പോവാനാവും.. ഒരിയ്ക്കല്‍, എന്റെ ജീര്‍ണിച്ച കോശങ്ങളെ മറവുചെയ്യാന്‍ ആരും തമ്മില്‍ കലഹിക്കാതിരിക്കട്ടെ.. അവരെ കുറ്റംപറഞ്ഞ് മാറിനില്‍ക്കുന്നവര്‍ പോലും ഈ ഭൂമിയുടെ മാറ്റങ്ങളില്‍ അതിനൊപ്പം നടന്ന്, പലതും മറന്നു കെട്ടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ പൂഴ്ത്തി, മനസിന്‌ വേലികെട്ടി, സമുദായശക്തി വര്‍ണിച്ചു പുനരാവിഷ്കരിച്ച ഈ നാട്ടില്‍ എനിക്കു കൂട്ടിനു ഞാന്‍ മാത്രം മതി, എന്റെ മനസും.. എന്റെ യാത്രക്കിടയില്‍ ഞാനൊരാളെ കണ്ടെത്തുമോ.. ചിന്താഗതികള്‍ ഒന്നായ.. ഈ ലോകം ഒന്നാണെന്ന് കണ്ട.. രണ്ടാമതൊരാള്‍....???

(20/12/2003)


കൂടെ ഞാനും..!


ആകാശനീലിമ തൊടാന്‍ 
ആശയോടെ ഞാന്‍ വീശിയ ചിറകില്‍
ഒളിവില്ലെയ്ത് അന്നൊരു നാളില്‍
നേടിയതാണ് എന്‍ ഹൃദയം നീ..

വീണന്നേതൊരു പുഴയരികില്‍
ദാഹജലം കേണന്നിമകള്‍ പരതി
പൂവിതള്‍ കൈയില്‍ ജലം തൂവി
നേടിയെടുത്തെന്‍ ജീവനും നീ..

ചുടുമണല്‍ നിറയുന്ന പാതയില്‍
പാദങ്ങള്‍ ഇടറിഞാന്‍ നീങ്ങവേ
എന്‍കരം പിടിച്ച് ഒപ്പം നടന്നു
മാറ്റിയെടുത്തെന്‍ ലകഷ്യവും നീ..!

(12/10/2005)


Feb 10, 2009

സ്വപ്നത്തില്‍




നിലാവിന്റെ നിറവും ആകാശത്തിന്റെ അഴകുമായി 
എന്റെ ഏകാന്തതയിലേക്ക് ഒഴുകിയെത്തി,
പ്രണയത്തിന്റെ ചുടുനിശ്വാസങ്ങളില്‍ തകര്‍ന്ന 
എന്റെ നെടുവീര്‍പ്പുകള്‍ കണ്ടു പൊട്ടിച്ചിരിച്ച്, 
ഇളം കാറ്റിനു കൂട്ടായി ഉതിര്‍ത്തു വിട്ട 
ദാവണിത്തുമ്പ്‌ എന്റെ മുഖത്തുരച്ച്
സ്വപ്നങ്ങള്‍ക്ക് നിറവും സുഗന്ധവും നല്‍കി 
ഓര്‍മിക്കുവാന്‍ ഒരായിരം ഏകാന്തതകള്‍ 
വീണ്ടും എനിക്കു തന്ന്... 
എങ്ങോട്ടോ പോയ ഒരു സ്വപ്നത്തില്‍... 
ഞാന്‍ വീണ്ടും ഒറ്റയ്ക്കായി..!

(25/02/2005)


എവിടെയാണ്..!

എവിടെയാണ് എന്റെ സ്നേഹം
എവിടെയാണ് എന്റെ മോഹം
എവിടെയാണ് എന്റെ ത്യാഗം 
എവിടെയാണ് എന്റെ നന്മ
എവിടെയാണ് എന്റെ ഹൃദയം
എവിടെയാണ് എന്റെ സ്വപ്നം
എവിടെയാണ് എന്റെ ദയ
എവിടെയാണ് എന്റെ കാരുണ്യം
എവിടെയാണ് എന്റെ സഹതാപം
എവിടെയാണ് എന്റെ വിനയം
എവിടെയാണ് എന്റെ ദുഃഖം
എവിടെയാണ് എന്റെ പ്രതീക്ഷ

അവിടെയൊക്കെയാണ് ഞാനും...!


(09/08/2003)

Feb 9, 2009

അവള്‍ ഹിമ ..!


അനന്തയാമങ്ങള്‍ ശ്രുതിമീട്ടിയ യാത്രക്കിടയില്‍ ഒടുവില്‍ ഞാനവളെ കണ്ടു...! സ്വരലയങ്ങളുടെ ഉയര്‍ച്ച താഴ്ചയില്‍ മനസ്സില്‍ താഴ്വേര് ഉറപ്പിച്ച ഒരു വൃക്ഷം പോലെ അവള്‍ എന്റെ മുന്നില്‍ വന്നു.. മധുരഗീതങ്ങളുടെ സ്പന്ദമായയില്‍ നിന്ന് വിട്ടു ശൂന്യതയുടെ തീക്ഷ്ണമായ മ്ലാനത ഞാനാ മുഖത്ത് വായിച്ചു.. എങ്കിലും.. എങ്കിലും എനിക്കു ഒന്നും പറയുവാനായില്ല.. വളരെ ബുദ്ധിമുട്ടിയെങ്കിലും, ശൂന്യതയകറ്റാന്‍ മാത്രം, സത്യത്തിന്റെ ദുഃഖഭാരങ്ങള്‍ ഒളിപ്പിച്ചുവെച്ച ഒരു ചിരി അവള്‍ എനിക്കു തന്നു.. എത്രയോ അധികമായിരുന്നു പറയുവാനുള്ളത്‌.. 
വിഹ്വലമായ മധ്യാനത്തിന്റെ ചൂടുള്ള കിരണങ്ങളില്‍ പരതിവന്ന ഉയര്‍ന്ന ശബ്ദത്തില്‍ മുന്നിലേക്ക് ചലിച്ച തീവണ്ടിയിലേക്ക് ഞാന്‍ ഓടി കയറുമ്പോള്‍.. 
യാത്രയാവുകയും യാത്രയാക്കുകയും; അവര്‍ തമ്മിലും ഉള്ള എത്രയോ ദുഃഖങ്ങള്‍ അല്പം കൂടി ഈറനായി നില്‍ക്കുന്നു.. യാത്രകള്‍ ഇനിയുമുടാവും സന്തോഷത്തിന്റെ യാത്രയയപ്പുകളും.. കാത്തിരിക്കാം..!

(04/11/2004)

യാത്രകള്‍..!



അകലങ്ങളിലാണ് ലക്‌ഷ്യം.. സൗഭാഗ്യങ്ങള്‍ തന്ന് നമ്മെ ദൂരേക്ക്‌ യാത്രയാക്കിയ ഒരു കാലഘട്ടത്തിന്‍റെ വിദൂര സ്മരണകളില്‍ ഇനിയും യാത്ര തുടരുക തന്നെ ചെയ്യണം.. പോയകാല സ്മൃതികള്‍ അയവിറക്കി ഇല്ലാതായ ഒരുപിടി നാളുകള്‍ കണ്മുന്നില്‍ കാണുമ്പോഴും പുതിയ മോഹങ്ങളും പ്രതീക്ഷകളും യാത്ര തുടരാന്‍ പ്രേരിപ്പിക്കുന്നു എന്നുമാത്രം..
വിദൂരതയില്‍ കണ്ട സ്വപ്ന സൗഭാഗ്യങ്ങളുടെ പളുങ്കുപാത്രങ്ങള്‍ പോട്ടിയുടഞ്ഞു പോയ എത്രയെത്ര വഴിയോരങ്ങളില്‍ നമ്മള്‍ ഒറ്റക്കായിപ്പോയിട്ടുണ്ട്..
പെയ്യുവാന്‍ ഒരുങ്ങിനിന്ന പുലര്‍കാലത്തെ സുന്ദരമായ ചാറ്റല്‍മഴത്തുള്ളികള്‍ എത്രയോ തവണ നമ്മളെ പറ്റിച്ചു കടന്നുപോയി.. ഇനിയും പരിഭവങ്ങളും പരാതികളും എവിടെയും കണ്ടില്ല.. വഴിയാത്രയില്‍ ഏതോ അപരിചിതമുഖങ്ങള്‍ നല്‍കിയ പുഞ്ചിരിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട് ഇനിയും വിദൂരത ലക്‌ഷ്യം ആക്കി യാത്ര തുടരാം... 
പ്രണയാതുരമായ നല്ലകാലത്തിന്റെ നേര്‍ത്തമഴത്തുള്ളികള്‍ തൂവി ആ പുലര്‍കാലമഴ പെയ്യുന്ന വഴിയോരങ്ങള്‍ കാത്ത്...!

(02/08/2007)


Feb 2, 2009

മുനവച്ച വാക്ക്..!

വാക്കുകള്‍ക്കു മൂര്‍ച്ചയില്ല..
ഞാന്‍ നിഘണ്ടുവില്‍ പരതി..
കിട്ടിയവ കടിച്ചുചളുക്കി..
തറയിലിട്ടുരച്ചു.. ചവിട്ടി വളച്ചു..
മുനരാകിവച്ചു..!
എന്നിട്ട് അത് അവള്‍ക്കു നേരേയെറിഞ്ഞു..
നോട്ടത്തിന്‍റെ തീക്ഷ്ണതയില്‍ 
വക്കൊടിഞ്ഞ വാക്കും ചവിട്ടി 
അവള്‍ ദൂരേക്ക്‌ നടന്നു പോയി...!

(05/01/2009)

ഗാസാ പൂക്കള്‍



കരിയുവാന്‍ മാംസമില്ലാത്തിടത്തു 
പൊരുതുവാന്‍ കാത്തുനിന്നവര്‍ 
വെടിയൊച്ച കേട്ടപ്പോഴും
മണത്തത് പിച്ചിപ്പൂവിന്‍റെ ഗന്ധം..

കൊഴിയുവാന്‍ ഒട്ടും ഇല്ലാത്ത ഇലകളില്‍
പരതി, സ്നിഗ്ദ്ധമാം ജീവന്‍ ഉറുമ്പുകള്‍..
പതിയെ വന്നോരു വലിയ കാറ്റേറ്റു
പതിയുമായവള്‍ കൊഴിയുന്നു ദൂരേക്ക്‌...

ഇരകളാണ് അവരെന്ന് ചൊല്ലി
പൊരുതി പൊളിച്ചത് എന്‍റെയീ പൂന്തോട്ടം.. 
കൊഴിയുവാനില്ല പൂക്കളെങ്കിലും 
ചെടി കരിഞ്ഞമരുന്നു പിന്നെയും...

പൊലിഞ്ഞു മണ്ണില്‍ പുതഞ്ഞ പൂമൊട്ടും
വിടര്‍ന്നിടും നാളെ മറ്റെവിടെയെങ്കിലും 
പറഞ്ഞു നീ നീട്ടി ; ഞാന്‍ ശ്വസിക്കവേ
പതിഞ്ഞ പിച്ചിപ്പൂവിന്‍റെ പരിമളം...!

(22/01/2009)